Saturday, 22 August 2026

കേരളം മാറിപ്പോയി — Gen X മുതൽ Gen Beta വരെ

കേരളം ശരിക്കും മാറിപ്പോയി.
ഞങ്ങളുടെ Gen X തലമുറയ്ക്കും ഞങ്ങൾക്ക് മുന്നിലുണ്ടായിരുന്ന സെപ്റ്റേജേറിയൻസിനും, ഒക്ടോജേറിയൻസിനും, നോനേജേറിയൻസിനുമൊക്കെ ഒരു പ്രത്യേക ശാന്തതയുണ്ടായിരുന്നു. ഞങ്ങളുടെ പിന്നാലെ വന്ന Millennials പോലും അത്ര “ലൗഡ്” ആയിരുന്നില്ല.

പക്ഷേ Gen Z… അത് വേറൊരു ലെവൽ തന്നെയാണ്!

Gen Z-യെക്കുറിച്ച് പല സർവേകളും പഠനങ്ങളും പലതരത്തിലുള്ള വിമർശനങ്ങൾ പറയുന്നുണ്ട്—മുൻതലമുറകളെ അപേക്ഷിച്ച് പൊതുവിജ്ഞാനം, പക്വത, അറിവ് തുടങ്ങിയ കാര്യങ്ങളിൽ അവർ പിന്നിലാണെന്ന് ചിലർ വാദിക്കുന്നു. അതൊക്കെ ശരിയാണോ എന്നത് വേറെ വിഷയം. പക്ഷേ ഒരു കാര്യം സമ്മതിക്കാതെ വയ്യ: ജീവിതം ആസ്വദിച്ച് ജീവിക്കാൻ അവർക്ക് അറിയാം.
അവകാശങ്ങൾ ചോദിച്ച് വാങ്ങാനും, തങ്ങൾക്ക് ഇഷ്ടമുള്ളത് തുറന്നു പറയാനും, സമൂഹം എന്ത് പറയും എന്ന പേടിയിൽ ജീവിതം പാഴാക്കാതിരിക്കാനും അവർ പഠിച്ചു.

സമൂഹത്തിന്റെ “ഇങ്ങനെ വേണം, അങ്ങനെ പാടില്ല” എന്ന നിയമങ്ങൾക്കും, തങ്ങളെ നിയന്ത്രിക്കാൻ ശ്രമിക്കുന്നവർക്കും അവർ വലിയ വില കൊടുക്കുന്നില്ല. അതുകൊണ്ടുതന്നെ ജീവിതത്തെ കുറച്ചുകൂടി ആഘോഷമാക്കാൻ അവർക്കറിയാം.

ഒരു പക്ഷേ, ഇവരെ കണ്ട് ഞങ്ങളുടെ തലമുറയും അതിന് മുമ്പുള്ള തലമുറകളും കുറച്ചെങ്കിലും മാറി നിൽക്കാൻ തുടങ്ങിയിട്ടുണ്ട്.

കാരണം ഞങ്ങളുടെ കാലത്ത് പ്രണയം പോലും ഒരു വലിയ രഹസ്യമായിരുന്നു. എതിർലിംഗത്തിൽപ്പെട്ട ഒരാളോട് കുറച്ചുനേരം സംസാരിച്ചാൽ പോലും അതൊരു വലിയ അപരാധം പോലെ കണ്ടിരുന്ന കാലം. പ്രണയിക്കുക മാത്രമല്ല, പ്രണയിക്കുന്നതായി തോന്നിപ്പിക്കുന്നതുപോലും പലപ്പോഴും അപകടമായിരുന്നു!

ഞങ്ങളുടെ കാലത്ത് ഒരു കല്യാണം പോലും എത്ര ശാന്തമായിട്ടായിരുന്നു നടന്നിരുന്നത്! ക്ഷണിക്കപ്പെട്ടവർ വന്നു. ഭക്ഷണം കഴിച്ചു. വധൂവരന്മാരെ ആശീർവദിച്ചു. ഫോട്ടോ എടുത്തു. വീട്ടിലേക്ക് പോയി.

ഞാൻ പിന്നീട് ഉത്തരേന്ത്യയിൽ എത്തിയപ്പോൾ അവിടുത്തെ കല്യാണങ്ങൾ കണ്ടപ്പോഴാണ് ശരിക്കും അത്ഭുതപ്പെട്ടത്.
“ഇതെന്താ… കല്യാണമാണോ അതോ ഉത്സവമാണോ?”
ബാൻഡ് മേളം, നൃത്തം, റോഡിലൂടെ ബാരാത്ത്… എല്ലാം കൂടി വലിയ ആഘോഷം.

അപ്പോൾ ഞാൻ ഓർത്തു—
“നമ്മുടെ കേരളത്തിലെ കല്യാണത്തിൽ ഡാൻസ് എന്നൊരു പരിപാടി തന്നെ ഇല്ലല്ലോ!”

ഇന്ന് കഥ മാറി.
ഇപ്പോൾ കേരളത്തിലെ കല്യാണങ്ങൾക്ക് റിഹേഴ്സൽ വരെ നടക്കുന്നു. കല്യാണദിവസം കുടുംബക്കാരും സുഹൃത്തുക്കളും ഒത്തുചേർന്ന് അടിപൊളി ഡാൻസ്!
സത്യത്തിൽ, ഉത്തരേന്ത്യയിലെ ചില ബാരാത്തുകളിൽ ആളുകൾ താളബോധമൊന്നുമില്ലാതെ റോഡിൽ ചാടിക്കളിക്കുന്നത് കണ്ടിട്ടുള്ളതുകൊണ്ട്, ഇപ്പോഴത്തെ കേരളത്തിലെ കല്യാണ ഡാൻസ് കണ്ടാൽ അതൊക്കെ എത്ര ഭംഗിയാണെന്ന് തോന്നും!

ഏറ്റവും വലിയ മാറ്റം കാണുന്നത് ഓണാഘോഷത്തിലാണ്.
ഞങ്ങളുടെ ചെറുപ്പത്തിൽ ഓണം എന്ന് പറഞ്ഞാൽ—
ഓണാവധി, പൂക്കളം, ഊഞ്ഞാൽ, തിരുവാതിരക്കളി, കടുവകളി, വള്ളംകളി, പുത്തൻഉടുപ്പ്, ഓണസദ്യ. അത്രയൊക്കെയായിരുന്നു ഓർമ്മയിൽ.

ഇന്നത്തെ ഓണം പക്ഷേ ശരിക്കും ഒരു ഉത്സവം തന്നെയാണ്. ഓണം ഇന്ന് വീടിന്റെ അകത്തളങ്ങളിൽ മാത്രം ഒതുങ്ങുന്നില്ല. നാട്ടുകാരും സ്ഥാപനങ്ങളും സംഘടനകളും കോളേജുകളും സ്കൂളുകളും എല്ലാം ചേർന്ന് വലിയ ആഘോഷങ്ങളാണ് നടത്തുന്നത്.

അതുപോലെ തന്നെയാണ് ക്രിസ്മസും.
ഒരിക്കൽ മതവിഭാഗങ്ങളുടെ ആഘോഷങ്ങളായി കണ്ടിരുന്ന ഓണവും ക്രിസ്മസും ഇന്ന് മതത്തിന്റെ അതിരുകൾ കടന്ന് കേരളത്തിന്റെ തന്നെ ആഘോഷങ്ങളായി മാറിയിരിക്കുന്നു.

ഉത്സവം എന്ന് പറഞ്ഞപ്പോഴാണ് മറ്റൊരു കാര്യം ഓർമ്മ വന്നത്—അമ്പലങ്ങളിലെ ഉത്സവങ്ങൾ.

ഞങ്ങളുടെ കാലത്ത് പത്ത് ദിവസത്തെ അമ്പല ഉത്സവം എന്നത് ശരിക്കും ഒരു അനുഭവമായിരുന്നു. രാത്രി ഉറക്കം കളഞ്ഞ് ബാലേ, കഥകളി, ഓട്ടൻതുള്ളൽ, പാട്ടുമേള, നാടകം, ചാക്യാർകൂത്ത്, നൃത്തം… ഓരോ രാത്രിയും ഓരോ പരിപാടി. അടുത്ത ദിവസം ഉറക്കമില്ലാത്ത കണ്ണുകളുമായി ക്ലാസിൽ പോയി ഇരിക്കുമ്പോൾ സാർമാർ നോക്കി പറയും:
“നോക്കി പേടിപ്പിക്കാതെടാ… ഉപ്പന്റെ കണ്ണുപോലെ ചുവന്നിരിക്കുന്നല്ലോ!”

അന്ന് മൊബൈൽ ഫോണില്ല. സോഷ്യൽ മീഡിയയില്ല. YouTube ഇല്ല. Netflix ഇല്ല.
അതിനാൽ ഉത്സവം തന്നെയായിരുന്നു ഞങ്ങളുടെ entertainment.

രാത്രിയായാൽ അമ്പലപ്പറമ്പ് ആളുകളെക്കൊണ്ട് നിറയും. പള്ളിപ്പറമ്പിലും അതുപോലെ തന്നെ.
സ്റ്റേജ് പരിപാടികൾ കാണാൻ ദൂരദേശങ്ങളിൽ നിന്നുപോലും ആളുകൾ എത്തും. റോഡരികിൽ നിരന്നുനിൽക്കുന്ന കളിപ്പാട്ടക്കടകൾ, ചാടക്കടകൾ, കൈനോട്ടക്കാർ, പുസ്തകങ്ങൾ വിൽക്കുന്ന സ്റ്റാളുകൾ…
അവയ്ക്കൊക്കെ ഒരു പ്രത്യേക ഹരമായിരുന്നു.

ഇന്ന് പല ഉത്സവങ്ങളും പകൽ കേന്ദ്രീകരിച്ചിരിക്കുന്നു. രാത്രി മുഴുവൻ നാട്ടുകാരെ പിടിച്ചിരുത്തിയിരുന്ന ആ പഴയ ഉത്സവാന്തരീക്ഷം പല സ്ഥലങ്ങളിലും കുറഞ്ഞുപോയി.
ആൻഡ്രോയിഡ് ഫോൺ വന്നതോടെ അമ്പല ഉത്സവത്തിന്റെ പഴയ പൊലിമ കുറഞ്ഞുപോയോ എന്ന് പോലും ചിലപ്പോൾ തോന്നാറുണ്ട്.

അന്ന് entertainment തേടി നമ്മൾ ഉത്സവപ്പറമ്പിലേക്ക് പോകുകയായിരുന്നു. ഇന്ന് entertainment നമ്മുടെ കൈയിലെ ഫോണിൽ തന്നെയുണ്ട്.

ഞങ്ങളുടെ ചെറുപ്പകാലത്ത് മുസ്ലിം സ്ത്രീകളുടെ വസ്ത്രധാരണത്തിലും ഇന്നത്തേതിനേക്കാൾ വലിയ വൈവിധ്യം കാണാമായിരുന്നു. പിന്നീട് ഒരു കാലഘട്ടത്തിൽ ചില മതപരമായ വ്യാഖ്യാനങ്ങളുടെയും സാമൂഹിക സമ്മർദ്ദങ്ങളുടെയും സ്വാധീനത്തിൽ കൂടുതൽ മൂടിയ വസ്ത്രധാരണരീതികൾ ശക്തമായതായി തോന്നി. കേരളത്തിലെ ചൂടും ഈർപ്പവും ഉള്ള കാലാവസ്ഥയിൽ അതിനോട് എങ്ങനെ പൊരുത്തപ്പെട്ടുവെന്ന് ഇന്നും ചിന്തിക്കാറുണ്ട്.

എന്നാൽ ഇന്നത്തെ യുവതലമുറയിൽ മറ്റൊരു മാറ്റം കാണാം.
മുസ്ലിം യുവാക്കളും യുവതികളും അവരുടെ വിശ്വാസവും മതപരമായ തിരിച്ചറിയലും നിലനിർത്തിക്കൊണ്ട് തന്നെ പൊതുസമൂഹത്തിന്റെ ആഘോഷങ്ങളിൽ കൂടുതൽ സ്വാഭാവികമായി പങ്കെടുക്കുന്നു.
തലയിൽ തട്ടമിട്ടുകൊണ്ടുതന്നെ ഓണാഘോഷത്തിൽ പങ്കെടുക്കാം. സ്വന്തം വിശ്വാസം ഉപേക്ഷിക്കാതെ തന്നെ മറ്റുള്ളവരുടെ ആഘോഷങ്ങളിൽ സന്തോഷത്തോടെ ചേരാം.

മുസ്ലിം കുട്ടികൾ ആഘോഷങ്ങളിൽ ചുറുചുറുക്കോടെ ഡാൻസ് കളിക്കുന്നത് കാണുമ്പോൾ അതിനൊരു പ്രത്യേക ഭംഗിയുണ്ട്.

അവിടെ മതം ഇല്ലാതാകുന്നില്ല.
പക്ഷേ മതം മതിൽ ആകുന്നില്ല.

അതാണ് പുതിയ തലമുറയുടെ ഏറ്റവും വലിയ മാറ്റങ്ങളിൽ ഒന്ന് എന്ന് തോന്നുന്നു.

ഇതെല്ലാം കാണുമ്പോൾ ഒരു കാര്യം മനസ്സിലാകും. ഓരോ തലമുറയും തങ്ങൾക്ക് മുമ്പുള്ള തലമുറയുടെ ചില നിയന്ത്രണങ്ങൾ തകർത്താണ് മുന്നോട്ട് പോകുന്നത്. ഞങ്ങളുടെ തലമുറ ഞങ്ങൾക്ക് മുമ്പുള്ളവരിൽ നിന്ന് കുറച്ച് സ്വാതന്ത്ര്യം നേടി. Millennials അതിലും കൂടുതൽ നേടി. Gen Z അതിനെ മറ്റൊരു തലത്തിലേക്ക് കൊണ്ടുപോയി.

ഇനി Gen Alphaയും Gen Betaയും വരുന്നു.
അവർ എങ്ങനെയായിരിക്കും എന്ന് നമുക്ക് ഇപ്പോൾ പറയാനാകില്ല.
പക്ഷേ ഒരു കാര്യം ഉറപ്പാണ്—
നമ്മൾ “ഇങ്ങനെ പാടില്ല” എന്ന് കരുതിയ പല കാര്യങ്ങളും അവർ “എന്തുകൊണ്ട് പാടില്ല?” എന്ന് ചോദിക്കും.

നമ്മൾ സമൂഹത്തെ പേടിച്ചു.
അവർ സമൂഹത്തോട് ചോദ്യം ചോദിക്കും.
നമ്മൾ ദൈവത്തിന്റെ പേരിൽ പലതും ഒഴിവാക്കി.
അവർ ദൈവവിശ്വാസവും വ്യക്തിസ്വാതന്ത്ര്യവും ഒരുമിച്ച് കൊണ്ടുപോകാൻ ശ്രമിച്ചേക്കാം.

നമ്മൾ ആഘോഷങ്ങൾക്കായി കാത്തിരുന്നു. അവർക്ക് കിട്ടുന്ന ഓരോ അവസരവും ആഘോഷമാക്കാൻ അറിയാം. ഒടുവിൽ തലമുറകൾ മാറുമ്പോൾ സമൂഹവും മാറും.
അതിൽ നല്ലതും ചീത്തയും ഉണ്ടാകും.
പക്ഷേ ഒരു മാറ്റത്തെ മാത്രം കുറ്റപ്പെടുത്തുന്നതിന് മുമ്പ് ഒരു ചോദ്യം ചോദിക്കാം:

നമ്മൾ “അച്ചടക്കം” എന്ന് വിളിച്ചിരുന്നത് ചിലപ്പോൾ പേടിയായിരുന്നില്ലേ?

അവർ “സ്വാതന്ത്ര്യം” എന്ന് വിളിക്കുന്നത് ചിലപ്പോൾ നമ്മൾ നഷ്ടപ്പെടുത്തിയ ജീവിതമല്ലേ?

കാലം മാറുകയാണ്. കേരളവും മാറുകയാണ്. ഒരുപക്ഷേ നാളെ Gen Beta Gen Z നെ നോക്കി പറയുമായിരിക്കും—
“ഇവരൊക്കെ എന്തൊരു ശാന്തമായിട്ടാണ് ജീവിച്ചിരുന്നത്!”

No comments:

Post a Comment